തോന്ന്യാക്ഷരം : പ്രദീപ് പുറവങ്കര ഇപ്പോൾ എത്രയാ റേറ്റ്...? മുകളിലെ ചോദ്യമാണ് ഇപ്പോൾ പ്രവാസികൾ മണിക്കൂർ ഇടവിട്ട് ചോദിച്ചു കൊണ്ടിരിക്കുന്നത്. രൂപയുടെ ദുരവസ്ഥയിൽ ദുഃഖി ക്കുന്പോഴും കുറച്ചു കൂടി പണം നാട്ടിലേയ്ക്ക് അയക്കാൻ കഴിയുന്നതിന്റെ സന്തോഷം ആരും മറച്ചുവെക്കുന്നില്ല. ഈ അവസരം ഏറ്റവും അധികം മുതലാക്കുന്നത് നാട്ടിൽ നേരത്തെ ലോൺ എടുത്തവരാണ്. കരുതിയതിനെക്കാൾ വേഗതയിൽ ഈ കടബാധ്യതകൾ തീർക്കാൻ ഇപ്പോഴത്തെ വില വ്യത്യാസം പലരെയും സഹായിക്കുന്നു. ഇതോടൊപ്പം ക്രെഡിറ്റ് കാർഡിലൂടെയും, ബാങ്ക് ലോണിലൂടെയും പണമെടുത്ത് നാട്ടിലേയ്ക്ക് അയക്കുന്നവരും ധാരാളം. മാസവസാനമായതോടെ ഈ നിരക്ക് കുറച്ചു ദിവസം കൂടി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനിടയിൽ ഭിക്ഷാപാത്രവുമായി ലോകബാങ്കിനെ സമീപിക്കാൻ ഒരുങ്ങുന്ന ഈ നേരത്ത് കാരുണ്യത്തിന്റെ പൊയ്മുഖവുമായി നമ്മുടെ ഗവൺമെന്റ് രംഗത്ത് വന്നിരിക്കുന്നു. ഭക്ഷ്യസുരക്ഷ ബിൽ എന്ന വലിയൊരു ആശയം അസമയത്ത് അവതരിപ്പിച്ച് കൊണ്ടാണ് പാവം പിടിച്ച ഇന്ത്യക്കാരന്റെ കണ്ണിൽ പൊടിയിടാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറെടുക്കുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഒപ്പം നല്ല വായു, വെള്ളം എന്നീ ലളിതമായ അടിസ്ഥാന ആവശ്യങ്ങളാണ് ഒരു മനുഷ്യനുള്ളത്. എന്നാൽ അതിനെ സങ്കീർണമാക്കുന്നത് പലപ്പോഴും ഒരാളുടെ ചുറ്റുപാടുകളാണ്. എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെയും അത്യാഗ്രഹത്തിനുള്ളതില്ല എന്നാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചത്. പക്ഷെ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അടിസ്ഥാന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനമായ ഭക്ഷണം സൗജന്യമായി നൽകിയതു കൊണ്ട് തീരാവുന്നതാണോ നമ്മുടെ പ്രശ്നങ്ങൾ എന്ന് ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. പഠിക്കുന്ന കാലത്താണെങ്കിൽ നമ്മളിൽ പലരും സ്കൂളിൽ ഉച്ചകഞ്ഞിയുടെ ഗുണഭോക്താക്കളായിരുന്നു. എന്നാൽ മുതിർന്ന് അധ്വാനിക്കാൻ കഴിവുണ്ടാകുന്പോഴും ആ ഉച്ചകഞ്ഞി സന്പ്രദായം തുടർന്നാൽ ഇന്ന് നമ്മുടെ രാജ്യത്ത് ആരെങ്കിലും ജോലി ചെയ്യും എന്നു എനിക്ക് തോന്നുന്നില്ല. നമ്മുടെ കൊച്ചുകേരളം ഇതിന് വലിയൊരുദാഹരണമാണ്. ഇന്ന് നമ്മുടെ നാട് പ്രത്യേകിച്ച് ഒന്നും ഉത്പാദിപ്പിക്കുന്നില്ല. അതു കൊണ്ട് തന്നെ കേരളം ഏറ്റവും വലിയ ഉപഭോക്തസംസ്ഥാനമായി മാറി. മാറി മാറി വന്ന സർക്കാറുകൾ രണ്ട് രൂപയ്ക്ക് അരി നൽകി, ജോലിയില്ലെങ്കിലും തൊഴിലുറപ്പ് നൽകി, വെറുതെ നോക്കിയിരുന്നാലും നോക്കുകൂലി കൊടുത്ത് സമൂഹത്തിലെ അധ്വാനിക്കേണ്ട വലിയൊരു വിഭാഗത്തെ സുഖിയൻമാരും, മടിയൻമാരുമാക്കി മാറ്റി. ഇതോടൊപ്പം ജനങ്ങളുടെ കൈയ്യിലുള്ള അധികം പണം കൊണ്ട് ആവശ്യത്തിലധികം മദ്യം കുടിപ്പിച്ച്, പുറത്ത് പറയാൻ കൊള്ളാത്ത വാണിഭങ്ങൾ നടത്താനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാനും രാഷ്ട്രീയഭേദമന്യേ എല്ലാവരും ഉത്സാഹിച്ചു. ഒരു സമൂഹത്തിൽ അധ്വാനിക്കാൻ മനസില്ലാത്ത, വെറുതെ ഇരുന്നാലും ഭക്ഷണം കിട്ടുമെന്ന് കരുതുന്നവർ വർദ്ധിച്ചാൽ അവിടെ ഉണ്ടാകുന്നത് സാന്പത്തിക അരാജകത്വവും, അനീതിയും, അക്രമവും മാത്രമായിരിക്കുമെന്ന് മനസിലാക്കാൻ സാന്പത്തിക വിദഗ്ധൻ ആകേണ്ട ആവശ്യമില്ല. അലസമായ മനസ് ചെകുത്താന്റെ കൂടാരമാണെന്ന് മുന്പുള്ളവർ പറഞ്ഞിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായിരുന്ന സോവിയറ്റ് യൂണിയൻ നേരിട്ട പതനത്തെ പറ്റി ഈ നേരത്ത് ഓർക്കുന്നത് നന്നായിരിക്കും. ചെറുരാജ്യങ്ങളായി വെട്ടിമുറിക്കപ്പെട്ടപ്പോൾ ഇവിടെ ജീവിച്ചിരുന്ന ജനം പാപ്പരായി. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ദാരിദ്ര്യം അതിന്റെ പരകോടിയിലെത്തി. അപ്പോഴാണ് അവിടുത്തെ സ്ത്രീകൾ കുടുംബം പോറ്റാനായി ശരീരം വിൽക്കാൻ തുടങ്ങിയത്. ദുബായ് അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ഏറ്റവുമധികം കയറ്റി അയക്കപെടുന്ന വെറും ചരക്കുകളായി റഷ്യൻ സുന്ദരികൾ മാറി. അപ്പാർട്ട്മെന്റുകളിലും, ഹോട്ടലുകളിലും ഇവർ മുജ്റ നൃത്തമാടി. രാത്രി കാലങ്ങളിൽ റോഡ് വക്കിൽ പോലും വ്യഭിചാരം നടത്തി കാശുണ്ടാക്കുന്ന യന്ത്രങ്ങളായി മാറേണ്ട ഗതികേടും ഇവർക്കുണ്ടായി. ഏതൊരു രാജ്യത്തും സാന്പത്തിക അരക്ഷിതാവസ്ഥ വർദ്ധിക്കുന്പോൾ അവിടെ ആദ്യം നടപ്പിലാകുന്ന വ്യവസായം സ്വന്തം ശരീരം വിൽക്കുന്നത് തന്നെയാണ്. കാരണം ഇതിന് മുതൽമുടക്കിന്റെ ആവശ്യമില്ല. മാത്രമല്ല ഇന്നും ലോകത്തെ ഏറ്റവും വലിയ കച്ചവടങ്ങളിൽ പ്രധാനപ്പെട്ടതാണ് ഈ വ്യവസായം. ഇന്ത്യൻ രൂപ എല്ലാവരെയും വെല്ലുവിളിച്ച് കൊണ്ട് ഇങ്ങിനെ വെച്ചടി വെച്ചടി കയറി പോകുന്പോൾ നമ്മൾ മുൻകൂട്ടി കാണേണ്ടത് വരും നാളുകളിൽ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ ഉള്ള റോഡുവക്കിൽ തന്റെ ശരീരം വിറ്റിട്ടെങ്കിലും വീട്ടിൽ വിശന്നുകരയുന്ന കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെയെങ്കിലും ആഹാരം നൽകാനോ, അടിച്ച് കിണ്ടിയായിരിക്കുന്ന ഭർത്താക്കൻമാർക്ക് വൈകുന്നേരത്തെ ഫുൾ ബോട്ടിൽ വാങ്ങി കൊടുക്കാനോ വിധിക്കപ്പെട്ട പാവപ്പെട്ട അമ്മ പെങ്ങൻമാർ ആയിരിക്കും. അതിൽ ചിലപ്പോൾ എന്റെയും നിങ്ങളുടെയും മകളും പെട്ടേക്കാം എന്നതാണ് യാത്ഥാർത്ഥ്യം. അപ്പോഴും നമ്മൾ ചോദിക്കണം ഇപ്പോൾ റേറ്റ് എത്രയാണെന്ന് !
Posted on: Fri, 30 Aug 2013 06:39:36 +0000
Trending Topics
Recently Viewed Topics
© 2015