N.k. Premachandran 21 hours ago · സോളാര്‍ - TopicsExpress



          

N.k. Premachandran 21 hours ago · സോളാര്‍ കേസും കേരള ജുഡീഷ്യറിയും എന്‍.കെ. പ്രേമചന്ദ്രന്‍ സോളാര്‍കേസുമായി ബന്ധപ്പെട്ട ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടി നീതിയുടെ തുലാസുമായി നില്‍ക്കുന്ന നീതിദേവതയെ ഓര്‍മിച്ച് ഒരുനിമിഷം വിങ്ങിപ്പോയി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കല്‍ത്തൂണുകളായ ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും അവരുടേതായ തലങ്ങളില്‍ പരമാധികാരമുള്ളതും സ്വതന്ത്രവും വ്യത്യസ്തവുമാണ്. ഭരണനിര്‍വഹണച്ചുമതല നിര്‍വഹിക്കുന്ന എക്‌സിക്യൂട്ടീവിന് ലെജിസ്ലേച്ചറിനോടും ലെജിസ്ലേച്ചറിന് ജനങ്ങളോടും നേരിട്ടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവുമുണ്ട്. എന്നാല്‍, നീതിന്യായ നിര്‍വഹണ സംവിധാനമായ ജുഡീഷ്യറിക്ക് ഭരണഘടനയോടുള്ള പ്രതിബദ്ധതയ്ക്ക് അപ്പുറം ഒരു പരസ്യവിചാരണയ്ക്ക് വിധേയമാകേണ്ട ആവശ്യമില്ല. ഭരണകൂടത്തിന്റെ അഥവാ സ്റ്റേറ്റിന്റെ മൂന്ന് വിഭാഗങ്ങള്‍ക്കും ഭരണഘടനയോട് പൂര്‍ണമായ ഉത്തരവാദിത്വവും പ്രതിബദ്ധതയും ഉണ്ടെങ്കിലും എക്‌സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനുമാണ് ജനങ്ങളോട് നേരിട്ടുള്ള അക്കൗണ്ടബിലിറ്റി അഥവാ പ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ളത്. അതുകൊണ്ടുതന്നെ പ്രിവിലേജ്ഡ് ക്ലാസ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭരണഘടനാസ്ഥാപനമായ ജുഡീഷ്യറി കൂടുതല്‍ സൂക്ഷ്മതയോടും കൃത്യതയോടും ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ടതാണ്. പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയും സൂക്ഷ്മതയും കൃത്യതയും ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നോ എന്നത് സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനംചെയ്യുന്നത് ജനാധിപത്യപ്രക്രിയയെ ശാക്തീകരിക്കാന്‍ പ്രയോജനപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സോളാര്‍കേസുമായി ബന്ധപ്പെട്ട് ജോയി കൈതാരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായം വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടി നീതിയുടെ തുലാസുമായി നില്‍ക്കുന്ന നീതിദേവതയെ ഓര്‍മിച്ച് ഒരുനിമിഷം വിങ്ങിപ്പോയി. അഭിഭാഷകവൃത്തിയോടും നീതിന്യായ സംവിധാനത്തോടും അളവറ്റ ആദരവും ബഹുമാനവും പുലര്‍ത്തുന്ന എന്നെപ്പോലുള്ള നിയമവിദ്യാര്‍ഥികള്‍ക്ക് വിധിന്യായം ആവര്‍ത്തിച്ച് അനവധിപ്രാവശ്യം വായിച്ചിട്ടും പ്രസ്തുത വിധിന്യായത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ജുഡീഷ്യറി സമ്പൂര്‍ണമായും സംശയത്തിന് അതീതമായി നിലകൊള്ളണമെന്ന അമിതമായ താത്പര്യംകൊണ്ടാവാം. കേരളത്തിലെ നിരവധി നിരപരാധികളായ നിക്ഷേപകര്‍ സൗരോര്‍ജപാനല്‍ തട്ടിപ്പിന് ഇരയായതിനെക്കുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനാണ് ജോയി കൈതാരം ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്തത്. ഹര്‍ജിയിലെ മിനിമം ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ക്യാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കുകളും സര്‍വറും പിടിച്ചെടുത്ത് പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കണമെന്നതായിരുന്നു. സി.സി.ടി.വി. ക്യാമറയും കമ്പ്യൂട്ടര്‍ ഡിസ്‌കും ആഗസ്ത് 28-നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തെന്നുംആരോപണവിധേയനായ ഉത്തരവാദപ്പെട്ട വ്യക്തി (മുഖ്യമന്ത്രി)യെ അന്വേഷണസംഘം ചോദ്യംചെയ്‌തെന്നുമാണ് സര്‍ക്കാറിനുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞത്. എ.ജി. ഇത് പറഞ്ഞതോടെ ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഹര്‍ജി infructous ആയി. നിസ്സാരമായ ഈ നിരീക്ഷണത്തോടെ വിധിപറയാന്‍ കഴിയുമായിരുന്ന ഹര്‍ജിയില്‍ 18 പേജ് വരുന്ന വിശദമായ വിധിന്യായം കോടതി പുറപ്പെടുവിച്ചു. ഹര്‍ജിക്കാരന്റെ ന്യായമായ ആവശ്യം കോടതിവിധി കൂടാതെ സര്‍ക്കാര്‍ പരിഗണിച്ച് നടപ്പാക്കിയ പശ്ചാത്തലത്തില്‍ എന്തിനായിരുന്നു 18 പേജുള്ള വിശദീകരണ വിധിന്യായം. ബഹു. കോടതിയുടെ പരിഗണനാവിഷയമല്ലാത്ത കാര്യങ്ങളിലും അന്തിമവിധി പ്രഖ്യാപിച്ചുകൊണ്ട് സോളാര്‍കേസിന്റെ രാഷ്ട്രീയ-ഭരണ ഇടപെടലുകളെ പൂര്‍ണമായും കുറ്റവിമുക്തമാക്കുന്നതാണ് വിധിന്യായം. ഓണാവധികഴിഞ്ഞ് ഹര്‍ജിയുടെ വാദം ആരംഭിച്ച ഘട്ടംമുതല്‍, മുഖ്യമന്ത്രിക്കെതിരെ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുന്നെന്നും നിരന്തരം വാക്കാല്‍ കോടതി നിരീക്ഷിച്ചത് ഞെട്ടലോടെയാണ് കേരളം കേട്ടത്. c.r.p.c. 156 (3) അനുസരിച്ച് ശ്രീധരന്‍നായര്‍ പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കൊടുത്ത സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ കുറ്റാരോപണമുണ്ട്. പ്രസ്തുത ഹര്‍ജിയുടെ ഉള്ളടക്കത്തിലോ അനുബന്ധ പ്രതിപ്പട്ടികയിലോ പേരുപറയാത്ത ടെന്നി ജോപ്പനെ അന്വേഷണത്തിന്റെ ഭാഗമായി മൂന്നാംപ്രതിയായി ചേര്‍ത്ത് അറസ്റ്റുചെയ്ത് കല്‍ത്തുറുങ്കിലടച്ചപ്പോള്‍ ടെന്നി ജോപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ച യുക്തിസഹമായ ചോദ്യത്തിന് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. പരാതിയിലെ പ്രതിപ്പട്ടികയില്‍ പേരില്ലാത്ത തന്റെ കക്ഷിയെ പ്രതിയാക്കി ജയിലിലടച്ചെങ്കില്‍ കുറ്റാരോപിതനായി ഹര്‍ജിയില്‍ പേരുള്ള മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നതായിരുന്നു ചോദ്യം. 156 (3) സ്വകാര്യ അന്യായത്തെ ദൃഢീകരിക്കുന്നതായിരുന്നു റാന്നി മജിസ്‌ട്രേട്ടിനുമുമ്പാകെ ശ്രീധരന്‍നായര്‍ കൊടുത്ത c.r.p.c. 164 സ്റ്റേറ്റ്‌മെന്റ്. അതിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി ആരോപിക്കുന്നതായി പരസ്യമായി വെളിപ്പെടുത്തുന്നു. ഹൈക്കോടതിയിലും അത് ആവര്‍ത്തിച്ച് പറയുന്നു. 164 സ്റ്റേറ്റ്‌മെന്റിനുശേഷം എ.ഡി.ജി.പി. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തോട്, മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് ശ്രീധരന്‍നായര്‍ മൊഴിനല്‍കിയതായി ഹൈക്കോടതിയില്‍ പോലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പരാതിക്കാരനായ ശ്രീധരന്‍നായര്‍, മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പോലീസിനോട് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും 164 സ്റ്റേറ്റ്‌മെന്റില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ താന്‍ മൂന്നാംഗഡു ചെക്ക് ക്ലിയര്‍ചെയ്തത് 2012 ജൂലായ് 9-ന് രാത്രി എട്ടുമണിക്ക് സരിത എസ്. നായരുമായി മുഖ്യമന്ത്രിയെക്കണ്ട് വിശ്വാസ്യത ഉറപ്പുവരുത്തിയശേഷമാണെന്ന് ശ്രീധരന്‍നായര്‍ ഹൈക്കോടതിയിലും രണ്ട് മജിസ്‌ട്രേട്ട് കോടതിയിലും രേഖാമൂലം പറയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരും പരാതി ഉന്നയിച്ചില്ലെന്ന് എങ്ങനെ വിധിക്കാന്‍ കഴിയും? കോടതിമുറിയില്‍ ശ്രീധരന്‍നായരുടെ അഭിഭാഷകന്‍ ഇക്കാര്യം ആവര്‍ത്തിക്കുമ്പോഴും കോടതി, വിരുദ്ധനിലപാട് സ്വീകരിക്കുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവമാണ്. 2012 ജൂലായ് 9-ന് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും സമ്മതിക്കുമ്പോഴും 2012 ജൂണ്‍ 22-നുമുമ്പാണ് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് അസന്ദിഗ്ധമായി വിധിയില്‍ പ്രഖ്യാപിക്കുന്നു. ജൂലായ് 9-ന് രാത്രി എട്ടുമണിക്ക് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ടെന്ന് സര്‍വരും സമ്മതിക്കുമ്പോള്‍ ജൂണ്‍ 22-നുമുമ്പാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയരഹിതമായി വിധി പ്രഖ്യാപിക്കുന്നത് ഏതുതെളിവിന്റെ അടിസ്ഥാനത്തിലാണ്? മേല്‍പ്പറഞ്ഞതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് വിധിന്യായത്തിലെ 8-ാം ഖണ്ഡിക. EE There are no materials before this court to find that there is assurance on the part of the Chief Minister about the credentials of ETeam Solar and that encouraged the complainant to do business with Saritha S.Nair. Even assuming for a moment that he made assurance and encouraged the complainant to do business with Saritha S. Nair, the same would not amount to any criminal act attracting Section 420 r/w 34 IPC. മുഖ്യമന്ത്രിയും സരിത എസ്. നായരും ചേര്‍ന്ന് ശ്രീധരന്‍നായരെ ബിസിനസ് പങ്കാളിയാക്കാന്‍ പ്രേരിപ്പിച്ചാലും മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് തെളിവോ വിചാരണയോ വിസ്താരമോ കൂടാതെ എങ്ങനെ കോടതിക്ക് പറയാന്‍ കഴിയും. മുഖ്യമന്ത്രിയുടെ പ്രേരണയും പ്രചോദനവുംമൂലം നിക്ഷേപകര്‍ തട്ടിപ്പിനിരയായാല്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് മുന്‍കൂറായി വിധിക്കുന്നത് ഏതുനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ? വിധിന്യായത്തിന്റെ പ്രത്യാഘാതങ്ങള്‍ വിധിന്യായത്തിന് ആധാരമായ ഹര്‍ജിയില്‍ സംഗതികള്‍ക്കപ്പുറത്താണ് കോടതിവിധി. മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്നത് കോടതിയുടെ പരിഗണനാവിഷയമല്ല. ഇത് സംബന്ധമായ കേസുകള്‍ മജിസ്‌ട്രേട്ട് കോടതികളില്‍ Pending ആണ്. ശ്രീധരന്‍നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലും 164 സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലും അന്വേഷണം പോലീസിന്റെ ഭാഗത്ത് നടക്കുന്ന സമയത്താണ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്ന വിധി എന്നത് ഗൗരവതരമാണ്. പത്തനംതിട്ട മജിസ്‌ട്രേട്ട്‌കോടതിയില്‍ ശ്രീധരന്‍നായര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ അന്വേഷണംനടത്തി ചാര്‍ജ്ഷീറ്റുപോലും സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പും വിചാരണക്കോടതിയില്‍ ട്രയല്‍ ആരംഭിക്കുന്നതിനുമുമ്പും ഉന്നത നീതിപീഠമായ ഹൈക്കോടതി മുന്‍കൂറായി മുഖ്യമന്ത്രിയെ കുറ്റ വിമുക്തനാക്കി വിധി പ്രസ്താവിച്ചതിലൂടെ സോളാര്‍കേസുമായി ബന്ധപ്പെട്ട അന്വേഷണവും കീഴ്‌ക്കോടതികളിലെ വിചാരണയും പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പോലീസിന്റെ അന്വേഷണത്തിലും മജിസ്‌ട്രേട്ട്‌കോടതിയുടെ പരിഗണനയിലുമുള്ള ഒരു കേസില്‍ വിചാരണകൂടാതെ ഹൈക്കോടതി വിധിപ്രഖ്യാപിച്ചാല്‍ പോലീസ് അന്വേഷണവും കീഴ്‌ക്കോടതി വിചാരണയും പൂര്‍ണമായും അപ്രസക്തമാകും. സംസ്ഥാനത്തെ വിവാദമായ തട്ടിപ്പുകേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ക്ക് വിധേയനായിരിക്കുന്ന മുഖ്യമന്ത്രിയെ അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്ന ഹൈക്കോടതിവിധി, അന്വേഷണത്തില്‍ കോടതിയുടെ നഗ്‌നമായ ഇടപെടലാണ്. സുപ്രീംകോടതിയുടെ നിരന്തരമായ നിര്‍ദേശങ്ങളും വിധിന്യായങ്ങളും പരസ്യമായി ലംഘിക്കുന്നതാണ്. ഈ കേസില്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയിലെ വിചാരണയ്ക്കും പോലീസ് അന്വേഷണത്തിനും ഇനി എന്ത് പ്രസക്തിയാണുള്ളത്. വിചാരണയ്ക്കുമുമ്പ് വിധി പ്രഖ്യാപിച്ചതിലൂടെ സോളാര്‍കേസിന്റെ തുടരന്വേഷണവും ക്രിമിനല്‍നടപടിക്രമങ്ങളും പൂര്‍ണമായുംനിരര്‍ഥകമായി കഴിഞ്ഞിരിക്കുന്നു. വിധിന്യായത്തിന്റെ വിവിധഭാഗങ്ങളില്‍ ഏതുരീതിയിലുള്ള അന്വേഷണം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം അന്വേഷണ ഏജന്‍സികളില്‍ നിക്ഷിപ്തമാണെന്ന് പറയുന്നുണ്ടെങ്കിലും സി.സി.ടി.വി. ക്യാമറ പിടിച്ചെടുക്കുക, മുഖ്യമന്ത്രിയെ ചോദ്യംചെയ്യുക തുടങ്ങിയ നടപടികളില്‍ ഹൈക്കോടതിതന്നെ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളുടെ വിവേചനാധികാരം ശരിവെക്കുന്ന ജഡ്ജ്‌മെന്റില്‍ത്തന്നെ അന്വേഷണപ്രക്രിയയില്‍ ഇടപെട്ടത് അന്വേഷണത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുന്നു. ഇത് അന്വേഷണ ഏജന്‍സിയുടെ അധികാരത്തിലുള്ള ഇടപെടലാണ്. ഇത് ഇന്ത്യന്‍ ക്രിമിനല്‍നിയമ സംഹിത അംഗീകരിച്ചിട്ടുള്ള അടിസ്ഥാനതത്ത്വത്തിന്റെ ലംഘനമാണ്. സോളാര്‍കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതികള്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളും സംശയത്തിന്റെയും ദുരൂഹതയുടെയും കരിനിഴലിലാണ്. കൊച്ചി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്താതെ കാലവിളംബം ഉണ്ടാക്കിയ നടപടി ഏറെ ചര്‍ച്ചാവിഷയമായതും ഹൈക്കോടതിയുടെ അന്വേഷണത്തിലുള്ളതുമാണ്. 21 പേജുണ്ടായിരുന്ന സരിത എസ്. നായരുടെ മൊഴി മൂന്നരപ്പേജായി ചുരുങ്ങിയതിന്റെ പിന്നില്‍ ജുഡീഷ്യറി കക്ഷിയായത് ജനങ്ങളില്‍ വലിയ ആശങ്കയാണ് വളര്‍ത്തിയത്. c.r.p.c. 207 അനുസരിച്ച് പ്രതിക്കെതിരെ കോടതിയില്‍ ഉന്നയിക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ പത്തനംതിട്ട കോടതി, ശ്രീധരന്‍നായരുടെ 164 മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ടെന്നി ജോപ്പന്റെ അപേക്ഷ നിരസിച്ചത് വിവാദമായതാണ്. മുഖ്യമന്ത്രിക്ക് എതിരായി ശ്രീധരന്‍നായര്‍ കൊടുത്ത 164 സ്റ്റേറ്റ്‌മെന്റ് ഇനിയും പുറത്തുവരാത്തത് കോടതി ഇടപെടലുകളുടെ ഭാഗമാണ്. ആലുവ കോടതിയില്‍ ബിജു രാധാകൃഷ്ണന്‍ പരസ്യമായി മജിസ്‌ട്രേട്ടിന് മൊഴിനല്‍കണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ അഭിഭാഷകരെപ്പോലും പുറത്താക്കി രഹസ്യമൊഴിയെടുത്തതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടേത് സാധാരണ നടപടിയാണെങ്കിലും സോളാര്‍ കേസ് കേട്ടിരുന്ന രണ്ട് ബെഞ്ചുകളിലെ ജഡ്ജിമാരുടെ മാറ്റവും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. കൂടാതെ ഭൂമിതട്ടിപ്പ് കേസിലെ പ്രതിയായ സലിംരാജിന്റെ ടെലിഫോണ്‍ കോള്‍ലിസ്റ്റും ശബ്ദരേഖയും പരിശോധിക്കണമെന്ന സിംഗിള്‍ബെഞ്ച് വിധിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സ്റ്റേ ലഭ്യമായതും ജനങ്ങളില്‍ സംശയത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടായാല്‍ തകരുന്നത് നിയമവാഴ്ചയായിരിക്കും. ജനാധിപത്യസംവിധാനത്തിന്റെ കരുത്താണ് നിയമവാഴ്ച. നിയമവും നീതിനിര്‍വഹണവും നടന്നാല്‍മാത്രം പോരാ; നടക്കുന്നു എന്ന വിശ്വാസ്യത ജനങ്ങള്‍ക്കുണ്ടാകണം. അത് നഷ്ടപ്പെട്ടാല്‍ ജനാധിപത്യത്തിന്റെ സ്ഥാനത്ത് അരാജകത്വവും അരാഷ്ട്രീയവും അഴിമതിയും ശക്തിപ്രാപിക്കും. അതിനവസരം നല്‍കാതെ ജനാധിപത്യത്തെ ശാക്തീകരിക്കാനുള്ള ഉന്നതദൗത്യം ഏറ്റെടുക്കാനുള്ള ഉത്കൃഷ്ടമായ നീതിബോധവും നിര്‍വഹണവും ജുഡീഷ്യറിയില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനുള്ള കരുത്ത് നമ്മടെ ജുഡീഷ്യറിക്ക് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം.
Posted on: Sat, 19 Oct 2013 06:56:27 +0000

Trending Topics



Recently Viewed Topics




© 2015