Shihab A Hassan · Jubail, Saudi Arabia · കഥ : - TopicsExpress



          

Shihab A Hassan · Jubail, Saudi Arabia · കഥ : ഒഴുകിയെത്തുന്നത് ! -▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ഭാഗം - രണ്ട് അവര്‍ക്കരികിലേക്ക് നടന്നടുക്കുമ്പോഴാണ് പ്രദീപിനും സരിതക്കും പിന്നിലായി ചുവന്നുകലങ്ങിയ കണ്ണുകളോടെ നിന്നിരുന്ന ആളെ ഞെട്ടലോടെ ഷബ്ന കണ്ടത് - ഷാഹിദിക്ക ! എല്ലാം കണ്ടും കെട്ടും ഉള്ള നില്‍പ്പാണ്. അത്യധികമായ ദേഷ്യം വരുമ്പോഴാണ് ആ കണ്ണുകള്‍ ഇതുപോലെ ചുവന്നു കലങ്ങുക. ഇക്ക ഇവിടെ .... അവളുടെ ശബ്ദമിടറി. നീ ക്ലാസ്സിലേക്ക് പൊയ്ക്കോ, ഇവന്മാരുടെ പ്രശ്നം എന്താണെന്ന് ഞാന്‍ നോക്കട്ടെ ഷാഹിദിന്‍റെ വാക്കുകളില്‍ ഭയപ്പെടുത്തുന്ന ശാന്തത. അവളുടെ ഉള്ളം നടുങ്ങി വിറച്ചു. വേണ്ടിക്കാ, വഴക്കിനൊന്നും പോകണ്ട. ഇങ്ങോടു വാ...ഞാനല്ലേ വിളിക്കണേ അയാളുടെ കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ട് അവള്‍ കെഞ്ചി. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. നീ പോ ഷബ്ന അയാളവളെ തള്ളി മാറ്റിയപ്പോള്‍ വേച്ചു പോയ അവളെ സരിതയുടെ കൈകള്‍ താങ്ങി. ഷബ്ന ! സരിത പരിഭ്രമം നിറഞ്ഞ ശബ്ദത്തില്‍ അവളുടെ കാതില്‍ മന്ത്രിച്ചു. താനൊന്നും അറിഞ്ഞതല്ല എന്ന നിസ്സഹായത നിറഞ്ഞ മുഖത്തോടെ ഷബ്ന അവളെ നോക്കി. എന്താടാ നായിന്‍റെ മക്കളെ നിനക്കൊക്കെ വേണ്ടേ ? ദേഷ്യത്തോടെ അലറിക്കൊണ്ട്‌ ഷാഹിദ് കലുങ്കില്‍ ഇരുന്നിരുന്ന ഒരുവന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചുയര്‍ത്തി. അവന്‍ ഷാഹിദിനേ ശക്തിയായി പിടിച്ച് തള്ളിക്കൊണ്ട് ഉറക്കെ ചോദിച്ചു - നീയാരാടാ നാറി അത് ചോദിക്കാന്‍ ? ഞാന്‍ അവള്‍ടെ കൂടപ്പിറപ്പാടാ ഷാഹിദിന്‍റെ വലതുകൈ അത് ചോദിച്ചവന്‍റെ കരണത്ത് ആഞ്ഞുപതിഞ്ഞു. പിന്നെ അവിടെ നടന്നത് പൊരിഞ്ഞ സംഘട്ടനമായിരുന്നു. അവര്‍ ആറുപേരുണ്ടായിരുന്നു. ഒരുമിച്ചുള്ള ആക്രമണത്തില്‍ ഷാഹിദ് തളര്‍ന്നു പോയി. പിടിച്ച് മാറ്റാന്‍ ശ്രമിച്ച പ്രദീപിനെ അവരിലൊരാള്‍ കലുങ്കിനു താഴെ കൂടി കടന്നു പോകുന്ന ചെറിയ കനാലിലേക്ക് പിടിച്ച് തള്ളി. എങ്കിലും ഷാഹിദ് ആ ആറുപേരോട് ഒറ്റയ്ക്ക് പൊരുതി നിന്നതാണ് - പെട്ടെന്നൊരുവന്‍ താഴെകിടന്നിരുന്ന ഒരു പൊട്ടിയ ഇഷ്ട്കയുടെ കഷണമെടുത്ത് ഷാഹിദിന്‍റെ തലയ്ക്കുപിന്നിലായി ആഞ്ഞടിക്കും വരെ !. ഓര്‍ക്കാപ്പുറത്തുള്ള ആ പ്രഹരത്തില്‍ ഷാഹിദ് തളര്‍ന്നു താഴേക്ക്‌ വീണു പോയി. അയാളുടെ ബോധം മറഞ്ഞു. ഇക്കാഎന്നലറി വിളിച്ചു കൊണ്ട് കുതറിയ ഷബ്നയെ സരിത തന്‍റെ കരവലയത്തില്‍ ഒതുക്കി നിര്‍ത്താന്‍ ബുദ്ധിമുട്ടി. ദേ കിടക്കണ്, എടുത്തോണ്ട് പോടീ നിന്‍റെ ആങ്ങളയെ ചോരവാര്‍ന്നു ബോധമറ്റ്‌ വീണുകിടക്കുന്ന ഷാഹിദിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവരിലോരുവന്‍ അവള്‍ക്ക് നേരെ കാറിത്തുപ്പിക്കൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം നടന്നു പോയി. എന്ത് ചെയ്യണമെന്നറിയാതെ ഷബ്നയും സരിതയും പകച്ചു നില്‍ക്കവേ പ്രദീപ്‌ അവിടെക്കെത്തി. നടക്കുമ്പോള്‍ അവന്‍ ചെറുതായി മുടന്തുന്നുണ്ടായിരുന്നു. ഇടതു നെറ്റി എവിടെയോ ഇടിച്ചു മുറിഞ്ഞു ചോരയോലിക്കുന്നുണ്ടായിരുന്നു. ഇടതു കൈ മുട്ടുവരെ ഉരഞ്ഞപാടുകള്‍. നോക്കി നില്‍ക്കാതെ പിടിക്ക് ഷബ്ന അമ്പരന്നു നില്‍ക്കുന്ന അവരെയിരുവരെയും നോക്കി പ്രദീപ്‌ പറഞ്ഞു. അപ്പോഴേക്കും സംഭവമറിഞ്ഞ് അവരുടെ ക്ലാസ്സിലെ ഏതാനും കുട്ടികള്‍ അവിടെയെത്തി. ആരേലും വേഗം പോയി ഒരു വണ്ടി കിട്ടുമോന്നു നോക്കൂ പ്രദീപ്‌ വന്നവരെ നോക്കി പറഞ്ഞു. ഒരു ഓട്ടോറിക്ഷ അവിടെയെത്തി. അവര്‍ ഷാഹിദിനേ അതില്‍ കയറ്റി. ഷബ്നയെ ഇക്കയോടൊപ്പം പിന്നിലിരുത്തി ഡ്രൈവറോടൊപ്പം മുന്നില്‍ കയറിയിരുന്നുകൊണ്ട് പ്രദീപ്‌ പറഞ്ഞു - ചേട്ടാ, വേഗം മെഡിക്കല്‍ കോളെജിലേക്ക് വിട്ടോ - * - * - - * - * - - * - * - - * - * - - * - * - - * - * - - * - * - ഇവളെയെന്താ കോളെജിലേക്ക് വിടാത്തെ ? ഇക്കാടെ അസുഖമൊക്കെ ഒരുവിധം ഭേദമായല്ലോ ? വാതില്‍പ്പടിയില്‍ പാതിമറഞ്ഞ് വിഷാദം സ്ഫുരിക്കുന്ന മിഴികളോടെ നില്‍ക്കുന്ന ഷബ്നയെ ചൂണ്ടി സരിത ചോദിച്ചു. കട്ടിലില്‍ കിടന്നു കൊണ്ട് ഷാഹിദ് മിഴികളുയര്‍ത്തി നിസ്സഹായനായി ഷബ്നയെ നോക്കി. ആ നോട്ടത്തിലെ ദൈന്യത താങ്ങാനാവാത്തത് പോലെ അവള്‍ മുഖം തിരിച്ചു എന്തോ എടുക്കാനെന്നുള്ള വ്യാജേന അടുക്കളയിലേക്കു വേഗത്തില്‍ നടന്നു കളഞ്ഞു. എന്താ ഷബ്ന, എന്തിനാ നീ കരയണേ ? അവളെ പിന്തുടര്‍ന്നെത്തിയ സരിതയുടെ ശബ്ദത്തില്‍ വേവലാതിയുണ്ടായിരുന്നു. ഒന്നുമില്ല, നീയങ്ങോടു ചെല്ല്, ഞാന്‍ ചായയെടുക്കാം സരിതക്കെതിരെ തിരിഞ്ഞു നിന്ന് കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു കൊണ്ട് ഷബ്ന പറഞ്ഞു. നിന്‍റെ ചായസല്‍ക്കാരം സ്വീകരിക്കാനോന്നുമല്ല ഞാന്‍ വന്നെ, നീയെന്താ കോളേജില്‍ വരാത്തെന്ന് പറയ്‌ ? അവളെ ഇരുകൈകളിലും ഇരുകെപ്പിടിച്ച് തനിക്കുനേരെ തിരിച്ചു നിര്‍ത്തിക്കൊണ്ട് സരിത ചോദിച്ചു. ഇത്തവണ തന്‍റെ കണ്ണുകളില്‍ നിന്നുതിര്‍ന്നു വീണ മിഴിമുത്തുകളെ സരിതയില്‍ നിന്ന് മറച്ചുവെക്കാന്‍ ഷബ്ന ശ്രമിച്ചില്ല. നിനക്കറിയില്ല ഇവിടത്തെ കാര്യങ്ങള്‍, നിനക്കെന്നല്ല ആര്‍ക്കും !. ഉപ്പയും ഉമ്മയും മരിച്ച എനിക്ക് എല്ലാമെല്ലാം എന്‍റെ ഇക്കയാണ്‌. ഇക്കയുടെ ഭാര്യയും രണ്ടു കുട്ടികളും പിന്നെ എന്‍റെ പഠിപ്പും ചെലവുകളും എല്ലാം നടത്തിയിരുന്നത് ഇക്കയാണ്‌. ഇക്ക കിടന്നു പോയതോടെ.... വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അവള്‍ സരിതയുടെ തോളിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു പോയി. സരിതയുടെ കണ്ണുകളും നിറഞ്ഞൊഴുകി. എന്നിട്ട് ഇത്തയും മക്കളുമെവിടെ ? ഇത്ത ഇന്നലെ വൈകിട്ട് വീട്ടിലേക്കു പോയതാ.ഇത്താടെ വീട്ടുകാര്‍ സഹായിക്കുന്നത് കൊണ്ടാ ഞങ്ങള്‍........ അവള്‍ പൂര്‍ത്തിയാക്കാനാവാതെ നിര്‍ത്തി. കരയാതെ, നമുക്കെന്തെലും ഒരു വഴി കണ്ടെത്താം അവളെ പിടിച്ചുയര്‍ത്തി കണ്ണുകളിലേക്കു നോക്കിക്കൊണ്ട്‌ സരിത പറഞ്ഞു. ഷബ്ന നിര്‍വ്വികാരമായ നോട്ടം നിലത്തേക്കയച്ച് ചലമറ്റങ്ങനെ നിന്നതേയുള്ളൂ. നാളെ വരാമെന്ന് പറഞ്ഞുകൊണ്ട് സരിത യാത്ര പറഞ്ഞിറങ്ങി. (തുടരും) ആദ്യഭാഗത്തിലേക്കുള്ള ലിങ്ക് ഈ പോസ്റ്റിലെ ആദ്യ കമന്‍റില്‍
Posted on: Sat, 22 Nov 2014 15:57:04 +0000

Trending Topics



Recently Viewed Topics




© 2015