തൃശൂര്‍, ചാലക്കുടിപ്പുഴയിലെ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് നിറ്റ ജലാറ്റിന്‍ കമ്പനി മൂലമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ കാരണം പുഴയിലെ ആസിഡാകാമെന്നും റിപ്പോര്‍ട്ടില്‍ നിഗമനം. കമ്പനിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും കമ്പനി അടച്ചു പൂട്ടണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അതേസമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 2012ല്‍ സമര്‍പ്പിച്ച കമ്പനിക്കെതിരായ പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇതു വരെ സര്‍ക്കാറിന് നല്‍കിയിട്ടില്ല. മീഡിയാ വണ്‍ എക്സ്ക്ലൂസീവ്. ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള മാലിന്യം മൂലമല്ലെന്ന് റിപ്പോര്‍ട്ട്. വെള്ളത്തിന്റെ പി.എച്ച് മൂല്യം ഡിസോള്‍വിഡ് ബയോകെമിക്കല്‍ ഓക്സിജന്‍ എന്നിവ വിലയിരുതിയാണ് റിപ്പോര്‍ട്ട്. മലിനീകരണ ബോര്‍ഡിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. മത്സ്യങ്ങള്‍ ചത്തു പൊങ്ങി അരമണിക്കൂറിന് ശേഷം ഒഴുക്കുള്ള ഭാഗത്തു നിന്നുമാണ് പരിശോധനക്കുള്ള വെള്ളം ശേഖരിച്ചത്. കമ്പനിയെ സഹായിക്കാന്‍ ബോര്‍ഡ് പണം വാങ്ങിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സമരസമിതിയുടെ ആരോപണം. പുഴയില്‍ മാലിന്യം തളളുന്നതിനും പ്രദശത്ത് ക്യാന്‍സര്‍ പടരുന്നതിലും കമ്പനിക്ക് പങ്കുണ്ടെന്ന് നേരത്തെ കോട്ടയം ആസ്ഥാനമായുള്ള സോഷ്യോ എകണോമിക് യൂണിറ്റ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. 2012 ഒക്ടോബര്‍ 10 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടില്ല.ഈ പഠന റിപ്പോര്‍ട്ടിന്റെ കോപ്പി മീഡിയാവണിന് ലഭിച്ചു. എല്ലുപൊടിയില്‍ നിന്നും രാസ പദാര്‍ഥം നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് ജപ്പാന്‍ ആസ്ഥാനമായ നിറ്റ ജലാറ്റിന്‍ കമ്പനിയുടേത്. മലിനീകരണം സൃഷ്ടിക്കുന്ന കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശത്തുകാര്‍ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Posted on: Tue, 18 Jun 2013 18:28:27 +0000
Trending Topics
Recently Viewed Topics
© 2015